ട്രെയിനുകളിലെ ലൈംഗികാതിക്രമങ്ങളിൽ മുന്നിൽ കേരളം; ദക്ഷിണ റെയില്‍വേയിൽ രജിസ്റ്റർ ചെയ്ത 313 കേസുകളില്‍ 261 എണ്ണവും കേരളത്തിൽ നിന്ന്

ട്രെയിൻ യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ ദക്ഷിണ റെയിൽവേയിൽ മുന്നിൽ കേരളം. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്.

2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 313 ഇത്തരം കേസുകളില്‍ 261 എണ്ണവും കേരളത്തിലാണ്. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണ റെയില്‍വേയുടെ പരിധി.

തീവണ്ടിക്കുള്ളിലും റെയില്‍വേസ്റ്റേഷനിലും നടന്ന സംഭവങ്ങള്‍ കേസില്‍ ഉള്‍പ്പെടും. ഈ കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് മുംബൈയിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ 895 യാത്രക്കാര്‍ കവര്‍ച്ചയ്ക്ക് ഇരയായി. ഒരാള്‍ കൊല്ലപ്പെട്ടു. 163 സ്ത്രീ യാത്രക്കാര്‍ക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. 249 സ്ത്രീകള്‍ കവര്‍ച്ചയ്ക്കിരയായി. 17 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു.

കേരളത്തിലെ 178 റെയില്‍വേ സ്റ്റേഷനുകളിലായി ആകെയുള്ളത് 38 വനിതാ പോലീസുകാര്‍ മാത്രമാണ്. മേല്‍നോട്ടത്തിന് വനിതാ എസ്ഐമാര്‍ വരുമെന്നത് ഇനിയും നടപ്പായിട്ടില്ല. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോഴും കടലാസിലാണ്.