ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം, ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇന്ന് അംഗീകാരം നല്‍കും

കേരള കാബിനറ്റ് ഇന്ന് ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും, ഉയര്‍ന്ന ശിക്ഷ ഏഴ് വര്‍ഷം വരെ തടവുമായിരിക്കും.

നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സമയബന്ധിത നിയമനടപടികള്‍ക്ക് വ്യവസ്ഥയുണ്ടാകും.

ഡോ. വന്ദനയുടെ പേര് ഈ നിയമഭേദഗതിക്ക് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ ഒരാവശ്യം. സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പ്പെടുത്താനും ആവശ്യം ഉയര്‍ന്നിരുന്നു.

ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കാനാണ് ആലോചന. ആറിരട്ടി വരെ പിഴയിടാക്കുന്ന വിഷയത്തില്‍ അടക്കം അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്.