ബീച്ച് വെഡ്ഡിംഗിനായി ഒരുങ്ങി ശംഖുമുഖം; കേരളത്തിൽ ആദ്യത്തേത്, നവംബര്‍ 30ന് ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്

ഒരു ബീച്ച് വെഡ്ഡിംഗ് ആഗ്രഹിക്കാത്തതായി ആരാണുള്ളത്. ബീച്ച് വെഡ്ഡിംങ്ങും ഡെസ്റ്റിനേഷൻ വെഡ്ഡിംങ്ങും ഒക്കെ സ്വപ്നം കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് വിദേശ രാജ്യങ്ങളും പിന്നാലെ അതിനായി വരുന്ന വലിയ ചെലവുകളുടെ കണക്കുമായിരിക്കും. അതോടെ അത്തരം സാഹസികതകൾ വേണ്ടെന്ന് വെക്കാൻ പലരും നിർബന്ധിതരാകും. എന്നാൽ ഇത്തരം സ്വപ്നങ്ങൾ ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ യാഥാർഥ്യമാവുകയാണ്. കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിൽ തയാറായിക്കഴിഞ്ഞു.

വിനോദ സഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാര്‍ക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ബീച്ച് പാര്‍ക്കിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മുൻ‌കൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവര്‍ക്കും ഇവിടെയെത്തി വിവാഹം നടത്താം.

ശംഖുമുഖത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രതിശ്രുത വധൂവരൻമാർക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും എഎ റഹിം എംപിയും മേയർ ആര്യാ രാജേന്ദ്രനും

നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ ആദ്യ വിവാഹം നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് സോണ്‍, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും.

കൂടാതെ, അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളുള്‍പ്പെടുത്തിയുള്ള റെസ്റ്റോറന്റ് എന്നിവയും ഇവിടെ സജ്‌ജമാക്കും. ഇതോടൊപ്പം കേരളത്തിന്റെ തനതായ വിഭവങ്ങളുള്‍പ്പെടുന്ന മെനുവും ലഭ്യമാക്കും. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമായിരിക്കും ഇത്.

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിനൊപ്പം ഇവിടെ നൈറ്റ്ലൈഫ് കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ മാസം നിര്‍മാണം ആരംഭിച്ച് ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രീതിയിലാണ് ശംഖുമുഖത്തെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.

ശംഖുംമുഖം അര്‍ബന്‍ ബീച്ച് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തില്‍ രണ്ട് കോടിയുമാണ് ഡെസ്റ്റിനേഷന്‍ കേന്ദ്രത്തിന് വിനിയോഗിച്ചത്. സംസ്ഥാനത്ത് ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും ഡെസ്റ്റിനേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് പുതിയ തുടക്കമാണെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറ്റിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എഎ റഹിം എംപി ആയിരുന്നു വിശിഷ്ടാതിഥി. ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.