ദേശീയപാതകള്‍ റബ്ബറൈസ്ഡ് റോഡുകളാക്കുക; റബ്ബറിന് കിലോയ്ക്ക് 300 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുക; രാജ്ഭവന് മുന്നില്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് കര്‍ഷകസംഘം

റബ്ബറിന് കിലോയ്ക്ക് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുക എന്ന ആവശ്യം ഉന്നയിച്ച സമരം നടത്തുമെന്ന് കേരള കര്‍ഷകസംഘം. ഇതിന്റെ ഭാഗമായി ഈ മാസം 25ന് മുന്‍പ് രാജ്ഭവനുമുന്നില്‍ രാപ്പകല്‍ സമരം നടത്തും. 26ന് സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.

റബ്ബറധിഷ്ഠിത വ്യവസായ പദ്ധതികള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കുക, ദേശീയപാതകള്‍ റബ്ബറൈസ്ഡ് റോഡുകളാക്കുക, ഉല്‍പാദനത്തില്‍ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനവും അനുബന്ധ സ്ഥാപനങ്ങളും കേരളത്തില്‍ നിലനിര്‍ത്തുക, ആവര്‍ത്തന കൃഷിക്ക് ലഭിച്ചിരുന്ന ധനസഹായം നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കുക തുടങ്ങി ഫെബ്രുവരി 12ന് കോട്ടയത്ത് റബ്ബര്‍ കര്‍ഷക കണ്‍വെന്‍ഷന്‍ അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് സംഘാടകര്‍ അറിയിച്ചു.

രാപകല്‍ സമരം 25ന് രാവിലെ 10ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണനും രാജ്ഭവന്‍ മാര്‍ച്ച് 26ന് രാവിലെ 10ന് അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ഉദ്ഘാടനം ചെയ്യും. രാജ്ഭവന്‍ മാര്‍ച്ച് ആശാന്‍ സ്‌ക്വയറില്‍നിന്ന് ആരംഭിക്കും. രാപകല്‍ സമരത്തിന്റേയും മാര്‍ച്ചിന്റേയും മുന്നോടിയായി ജില്ലകളില്‍ റബര്‍ കര്‍ഷക ലോങ്മാര്‍ച്ചും ഗൃഹസന്ദര്‍ശനവും നടത്തും.