'രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് -19 ബാധയേല്‍ക്കാന്‍ കാരണമായത് തബ്‌ലീഗ് മതസമ്മേളനം നടന്നത് നിസാമുദ്ദീന്‍‌'; വിവാദ പരാമർശവുമായി കേരള പി.എസ്.സി

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനെതിരെ സംഘ്പരിവാർ നടത്തിയ പ്രചാരണം ഏറ്റെടുത്ത് കേരള പി.എസ്.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പബ്ലിസ് സര്‍വീസ് കമ്മീഷന്‍(പിഎസ് സി) ഔദ്യോഗികമായി പുറത്തിറക്കുന്ന പി എസ് സി ബുള്ളറ്റിനിലാണ് ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തിനു പിന്നില്‍ തബ്‌ലീഗ് ജമാഅത്താണെന്ന വാദം നിരത്തിയിട്ടുള്ളത്.

2020 ഏപ്രില്‍ 15-നു പുറത്തിറങ്ങുന്ന വോള്യം നമ്പര്‍ 31-ലാണ് വിവാദ പരാമര്‍ശമുള്ളത്. ബുള്ളറ്റിനിലെ പൊതുവിവരങ്ങള്‍ സംബന്ധിച്ച സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും തയ്യാറാക്കിയ വിവരങ്ങളിലാണ് തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് പരാമര്‍ശമുള്ളത്. 19-ാം നമ്പറില്‍ നല്‍കിയ ചോദ്യാവലിയില്‍ “രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത്‌ നിസാമുദ്ദീന്‍” എന്നാണു നല്‍കിയിരിക്കുന്നത്.

ഒരു പി.എസ്.സി മെമ്പർക്കാണ് പി.എസ്.സി ബുള്ളറ്റിൻെറ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറൽ എഡിറ്റർ. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന കമ്മീഷൻ യോഗത്തിൽ വിഷയം ചർച്ചയാകും.