ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകാരെ മണിച്ചിത്രത്താഴിട്ട് പൂട്ടും; 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യാന്‍ ഗൂഗിളിന് നോട്ടീസ് നല്‍കി കേരള പൊലീസ്

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്ക് കടിഞ്ഞാണിട്ട് കേരള പൊലീസ്. സംസ്ഥാനത്ത് ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടിയിലേക്കെത്തിയത്. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കിയത്.

തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ്. കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ എസ്പിയാണ് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയത്. ലോണ്‍ ആപ്പുകളിലൂടെ വായ്പാ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ നേരത്തേ പ്രത്യേക വാട്സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നിരുന്നു.

അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത് കുരുക്കിലായതിനെ തുടര്‍ന്ന് പലരും ആത്മഹത്യ ചെയ്തതോടെയാണ് നടപടി. എറണാകുളം കടമക്കുടിയിലെ യുവതിയും കുടുംബവും ജീവനൊടുക്കിയതിനു പിന്നാലെ വയനാട് സ്വദേശി അജയ് രാജും വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

94979 80900 എന്ന നമ്പറില്‍ പൊലീസിനെ ബന്ധപ്പെട്ട് 24 മണിക്കൂറും പരാതി കൈമാറാനുള്ള സൗകര്യമുണ്ട്. നമ്പറില്‍ നേരിട്ട് വിളിച്ച് പരാതി പറയാനാവില്ല. പകരം ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമേ പരാതി നല്‍കാന്‍ സാധിക്കൂ. പരാതി അറിയിക്കുന്നവരെ ആവശ്യമെങ്കില്‍ പൊലീസ് തിരികെ വിളിച്ച് വിവരശേഖരണം നടത്തും.

കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ നിരന്തര ഭീഷണിയെന്നാണ് കുടുംബം ആരോപിച്ചത്. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചിരുന്നു. യുവതിയുടെ മരണ ശേഷവും ഇത്തരം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കടമക്കുടിയിലെ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴാണ് വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ അജയ് രാജ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരുന്നു. അജയുടെ മരണത്തിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പും ലോണ്‍ ആപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയിരുന്നു.