വെടിയുണ്ട കാണാതായ സംഭവത്തില്‍ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതെ പോയ സംഭവത്തില്‍ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ നഷ്ടമായ കാലയളവില്‍ എസ് എ പിയില്‍ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വ്യാജ വെടിയുണ്ടകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

കേരളാ പൊലീസിന്റെ പക്കല്‍ നിന്ന് വന്‍തോതില്‍ വെടിയുണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്.. 12,061 വെടിയുണ്ടകളുടെ കുറവായിരുന്നു കണ്ടെത്തിയിരുന്നത്്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെയ്ക്കുകയും സംഭവം മറച്ചു വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല. 94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാപ്രശ്‌നം ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. ഫണ്ട് വക മാറ്റിയതിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥപനമായ കെല്‍ട്രോണ്‍ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു.

കെല്‍ട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കെല്‍ട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂര്‍വ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ഇത്തരം വിമര്‍ശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പറയുന്നു.