അമേരിക്ക അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണ് അറസ്റ്റിലായത്. വർക്കലയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ്.
അലക്‌സേജ് ബെസിയോകോവിനെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ക്രിമിനൽ സംഘങ്ങൾക്കും സൈബർ കുറ്റവാളികൾക്കും കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നതാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം.
Read more
അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വർക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുഎസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം യുഎസിന് കൈമാറും.