കേരള പ്രതിപക്ഷം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ചുവടുവെയ്ക്കുന്നു; തയ്യാറെടുപ്പ് പ്രതിഷേധത്തോടെ

കേരളത്തിലെ പ്രതിപക്ഷം ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിക്കാന്‍ തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ ബാനര്‍ ഒരുക്കി പ്രതിഷേധിച്ചാണ് ഇവര്‍ ഗിന്നസ് ബുക്കില്‍ കയറാൻ ഒരുങ്ങുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് 10,843,450തോളം ആളുകളുടെ ഒപ്പിട്ടതാണ് ഈ ബാനര്‍.

ഈ മാസം അവസാനത്തോടെ ബാനറിന്‍റെ ആവശ്യത്തിനായി ഒപ്പു ശേഖരണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ നയങ്ങളിലുള്ള പ്രതിഷേധമാണ് ഒപ്പുകളായി വന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുള്ള 23,000 ബൂത്ത് കമ്മിറ്റികള്‍ ചേര്‍ന്നാണ് ഭീമന്‍ ബാനര്‍ തയ്യാറാക്കുന്നത്.

ദേശീയ പാത 47ല്‍ 70 കിലോമീറ്റര്‍ വലിപ്പമുള്ള തുണികൊണ്ടു നിര്‍മ്മിച്ച ബാനറാണ് യുഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പടിക്കല്‍ മുതല്‍ കൊല്ലം കളക്ടറേറ്റ് വരെയാണ് ബാനറിന്റെ വലിപ്പം. ഫെബ്രുവരി ആറിനാണ് ലോകശ്രദ്ധ പിടിച്ചു പറ്റുന്ന പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള റെക്കോർഡ് ബാനർ 63.7 കിലോ മീറ്റര്‍ നീളമാണുള്ളത്. തമിഴ്‌നാട്ടിലെ മഹാബലിപുരത്തായിരുന്നു ഇത് ഉയര്‍ന്നത്.