കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ; തിങ്കളാഴ്ച ചക്രസ്തംഭന സമരം: കെ സുധാകരൻ

കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കേന്ദ്രം കുറച്ചിരുന്നു എന്നാൽ സംസ്ഥാനം ഈടാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരള സർക്കാർ.

നവംബർ 8 ന് ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്രോൾ ഡീസൽ വിലവർധനവിൽ ജനങ്ങൾ പ്രതീക്ഷിച്ചത് കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന വാശിയാണ്.

അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാവണം. ജനങ്ങളുടെ കഴുത്തറുക്കുന്ന നയം പിൻവലിക്കണം. കോവിഡ് സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാരിന് സാധിക്കുന്നില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഐ(എം) നിലപാട്. താത്വിക അവലോകനം നടത്തി സിപിഐ(എം) സ്വയം അപഹാസ്യരാകരുതെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്രം കുറച്ചത് വളരെ കുറവാണ് അതിൽ തൃപ്തരല്ല, എങ്കിൽ പോലും അവരതു ചെയ്തു. കേരളത്തിന്റെ ധനമന്ത്രി പുതിയ തത്വശാസ്ത്രവുമായി ജനങ്ങളെ സമീപിക്കുകയാണ്. ഇന്ധന വിലയുടെ കാര്യത്തിൽ ജനങ്ങൾക്കായി പ്രായോഗിക തലത്തിൽ എന്തെങ്കിലും ചെയ്യാൻ ഇടതുപക്ഷ സർക്കാർ തയാറാകുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.