പുത്തുമല ഉരുള്‍പൊട്ടല്‍; അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദൗത്യസംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും റോഡിലെ തടസ്സങ്ങള്‍ നീക്കി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. എംഎല്‍എ, സി കെ ശശീന്ദ്രനും സബ് കളക്ടറും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദുരന്തമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 40 അംഗ രക്ഷാ പ്രവര്‍ത്തക സംഘമാണ് ഇപ്പോള്‍ പുത്തുമലയില്‍ എത്തിയത്.

ഇന്നലെ ഇവിടേക്ക് പോകാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത് മണ്ണ് നീക്കുവാന്‍ ശ്രമിക്കും തോറും വീണ്ടും റോഡിടിയുകയാണെന്നായിരുന്നു.

” ജെസിബി വച്ച് മണ്ണ് മാറ്റുംതോറും കൂടുതല്‍ ഇടിയുകയാണ്, ആര്‍ക്കും അങ്ങോട്ട് പോകാന്‍ പറ്റുന്നില്ല. എത്ര പേര്‍ അപകടത്തില്‍ പെട്ടെന്നറിയില്ല. കറന്റില്ലാത്തതിനാല്‍ ആരെയും ബന്ധപ്പെടാനും കഴിയുന്നില്ല “. തുടര്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു.

പത്ത് പേരെയാണ് ഇന്നലെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നത് ഇവരില്‍ 9 പേര്‍ ആശുപത്രിയില്‍ തുടരുകയാണ് ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പ്രാഥമിക സൂചനകള്‍ അനുസരിച്ച് വന്‍ നാശനഷ്ടമാണ് പുത്തുമലയില്‍ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലിം പള്ളി, ഒരു കാന്റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.

ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്.