സഹപാഠികളെക്കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം; യോഗിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

യുപിയിൽ സഹപാഠികളെക്കൊണ്ട് മുസ്ലീം ബാലനെ അടിപ്പിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സംഭവത്തിൽ അടിയന്തര കർശന നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സ്കൂളിൽ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ല. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി യുപി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു.

ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക്
സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധിപ്പേർ മുന്നോട്ടുവരികയായിരുന്നു. രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ സ്കൂൾ അടച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകിയിട്ടുണ്ട്.