മന്ത്രി ആര്‍ ബിന്ദുവിനെതിരായ നീക്കങ്ങള്‍ക്ക് കേന്ദ്ര പിന്തുണയില്ല; സന്ദീപ് വാര്യരുടെ അപേക്ഷ തള്ളി അറ്റോര്‍ണി ജനറല്‍

സുപ്രീംകോടതി കേന്ദ്രനയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ തള്ളി. ബിജെപി നേതാവായ സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി തള്ളിയത്. ബിന്ദു നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു നടത്തിയ അഭിപ്രായ പ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഇകഴ്ത്തി കാണിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിരുന്നു. നവംബര്‍ 18-ന് മന്ത്രി കൊച്ചിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് എതിരെയാണ് നടപടി ആവശ്യപ്പെട്ടുളള അപേക്ഷ സന്ദീപ് നല്‍കിയത്.

ബിന്ദുവിന്റെ പരാമര്‍ശങ്ങള്‍ 1971 ലെ കോടതി യലക്ഷ്യ നിയമത്തിലെ 15 (1) (ബി) പ്രകാരം കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ ആവശ്യം തള്ളിയത്. ‘സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പോകുന്നതാണ് സുപ്രീം കോടതി വിധിയെന്നായിരുന്നു ബിന്ദു നടത്തിയ പ്രസ്താവന. തന്റെ അപേക്ഷ തള്ളിയ എജിയുടെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മന്ത്രി ആര്‍. ബിന്ദു നടത്തിയ കോടതി അലക്ഷ്യ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അനുമതിക്കായി ഞാന്‍ ബഹു അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷ തിരസ്‌കരിച്ചതായി അറിയിച്ചിട്ടുണ്ട് . ഈ തീരുമാനത്തെ ബഹു. സുപ്രീം കോടതിയില്‍ അടുത്ത ആഴ്ച തന്നെ ചലഞ്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു . നിയമ പോരാട്ടവുമായി മുന്നോട്ട് പോകും .