മലേഷ്യയിൽ തൊഴിലുടമ മാരകമായി പൊള്ളലേൽപ്പിച്ച മലയാളിക്ക് മോചനം; ഹരിദാസൻ ചെന്നൈയിലെത്തി, കുടുംബവുമായി സംസാരിച്ചു

മലേഷ്യയിൽ ജോലി സ്ഥലത്ത്  ശമ്പള കുടിശ്ശിക ചോദിച്ചതിന് തൊഴിലുടമ മാരകമായി പൊള്ളലേൽപ്പിച്ച മലയാളിക്ക് മോചനം. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസൻ ചെന്നൈയിലെത്തി. കുടുംബവുമായി ഹരിദാസ് ഫോണിൽ സംസാരിച്ചുവെന്ന് സഹോദരന്‍ അറിയിച്ചു. ചെന്നെയില്‍ നിന്നു ഹരിദാസ് നാട്ടിലേക്കു തിരിച്ചുവെന്നും സഹോദരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല ഇന്ത്യൻ എംബസിയിൽ വിളിച്ച് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാദ്ധ്യമായത്.

മലേഷ്യയിൽ ബാർബർ ജോലിക്ക് പോയ ഹരിദാസിനെ ശമ്പളം ചോദിച്ചതിനാണ് തൊഴിലുടമ ക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം പൊള്ളലേൽപ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്ന ഹരിദാസിന്റെ ചിത്രം വാട്സാപ്പിൽ ലഭിച്ചപ്പോഴാണ് ഭാര്യയും ബന്ധുക്കളും വിവരം അറിയുന്നത്. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ വാലേത്ത് വീട്ടിൽ രാജശ്രീയാണ് ഭർത്താവ് എസ്.ഹരിദാസിനു വേണ്ടി (45) കളക്ടറെ സമീപിച്ചത്. ഹരിദാസിന് ഒപ്പം ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനാണ് ചിത്രങ്ങൾ അയച്ചത്.

നാല് വർഷമായി ഹരിദാസൻ മലേഷ്യയിൽ പോയിട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി ബാർബർ ജോലിക്കായാണ് പോയത്. മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവും ലഭിച്ചില്ല. ഹരിദാസിനു ഇതുവരെ അവധി അനുവദിച്ചിട്ടില്ല. 3 വർഷം കഴിഞ്ഞപ്പോൾ അവധി ആവശ്യപ്പെട്ടെങ്കിലും പാസ്പോർട്ടും മറ്റും തൊഴിലുടമ പിടിച്ചുവെച്ചു. 30,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തു മലേഷ്യയിൽ ബാർബർ ജോലിക്കു കൊണ്ടുപോയ ഹരിദാസിന് പലപ്പോഴും 16,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നും പരാതിയുണ്ട്. 7 മാസമായി ശമ്പളം ലഭിക്കുന്നില്ല.

ഇതിനിടെയാണ് തൊഴിലുടമയുടെ പീഡനം. ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് വേണ്ടി പോയതാണ് ഹരിദാസനെന്നും ഇങ്ങിനെയൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിദാസന്റെ ഭാര്യ പറഞ്ഞു. ചിങ്ങോലി സ്വദേശി മുഖേന ചെന്നൈയിൽ അഭിമുഖം നടത്തിയാണ് ഹരിദാസനെ മലേഷ്യയിൽ കൊണ്ടു പോയത്. തമിഴ്‌ വംശജരാണ് തൊഴിലുടമയെന്ന് രാജശ്രീ പറഞ്ഞു.