കേരളത്തിലെ നേതാക്കള്‍ പുറമേ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിന് തന്നെ നല്‍കും: എം.കെ രാഘവന്‍

കേരളത്തിലെ നേതാക്കള്‍ പുറമേ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് ശശി തരൂരിന് തന്നെ നല്‍കുമെന്ന് എം.കെ രാഘവന്‍. കേരളത്തിന്റെ അഭിമാനമാണ് തരൂര്‍. അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ പദവിയിലിരുന്ന് പക്ഷംപിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്നും തരൂരിന് പ്രവര്‍ത്തന പരിചയമില്ലെന്ന വാദം പൊള്ളയാണെന്നും രാഘവന്‍ പറഞ്ഞു.

ഇന്ന്  രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് . എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആകെ 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് ചെയ്യും.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസിയിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. ഭാരത് ജോഡോ യാത്രികര്‍ക്കായി സംഗനകല്ലുവില്‍ ഒരുക്കിയ പ്രത്യേക ബൂത്തില്‍ രാഹുല്‍ ഗാന്ധി വോട്ട് ചെയ്യും.

നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.