കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസ; സ്വന്തം സുരക്ഷ നോക്കുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണം: കെ. സുധാകരന്‍

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണവും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പുവരുത്താന്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിഷുദിനത്തില്‍ പാലക്കാട് പിതാവിന്റെ കണ്‍മുന്നിലിട്ടാണ് മകനെ വെട്ടിക്കൊന്നത്. ഈ സംഭവം മനസാക്ഷിയെ ഞെട്ടിച്ചു. കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയാണിത് ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തരവകുപ്പ് നിര്‍ജ്ജീവമാണ്. സംസ്ഥാനം ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറിയിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമങ്ങള്‍ നടന്നു കഴിഞ്ഞതിന് ശേഷമാണ് പൊലീസ് വിവരം അറിയുന്നത്. അക്രമസാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിനു കഴിയുന്നില്ല. ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറി. മുഴുവന്‍സമയ മന്ത്രിയില്ലാത്തതാണ് ഇതിന് കാരണം. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണു താല്‍പ്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ രഹസ്യ സഖ്യകക്ഷികളാണ് പരസ്പരം വെട്ടിമരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുന്ന ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിരോധിക്കണം. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാഞ്ഞത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.