കേരളം ആഗോള മയക്കുമരുന്ന് മാഫിയയുടെ ഇഷ്ടതാവളം

ആഫ്രിക്കന്‍ – ഗള്‍ഫ്- ശ്രീലങ്കന്‍ ഇടനാഴിയിലെ പ്രധാന കണ്ണി

കേരളം ലഹരിമാഫിയയുടെ സ്വന്തം നാടായി മാറുന്നു. മലയാളിയിയുടെ ശരാശരി മദ്യ ഉപഭോഗം കുറയുമ്പോഴും മയക്ക് മരുന്ന് ഉപയോഗം സംസ്ഥാനത്ത് കുതിച്ച് കയറുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്ക് മരുന്നുകള്‍ ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അന്താരാഷ്ട് വിപണിയില്‍ 3000 കോടിക്കടുത്ത് വിലവരുന്ന മയക്ക് മരുന്നുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് പിടിച്ചത്.

കടത്തുന്ന മയക്ക് മരുന്നിന്റെ നാല്‍പ്പത് ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളുന്നുവെന്ന് വരുമ്പോഴാണ് കേരളത്തില്‍ ഒഴുകുന്ന മയക്കുമരുന്നിന്റെ വ്യാപ്തി നമ്മളെ അമ്പരിപ്പിക്കുന്നത്. കൊക്കൈയിന്‍, എം ഡി എം എ, ഹഷീഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ നിര്‍ബാധം ഇവിടെ ലഭിക്കുന്നുണ്ട്. വിവിധ ഹോട്ടലുകളിലെ ഡി ജെ- റേവ് പാര്‍ട്ടികളില്‍ മദ്യത്തിന് പകരം നിറയുന്നത് ഇത്തരം മയക്കുമരുന്നുകളാണ്. കൊച്ചി നഗരത്തില്‍ മാത്രം പന്ത്രണ്ടോളം ഹോട്ടലുകളിലും, ആഡംബര നൗകുകളിലും സ്ഥിരമായി ഇത്തരം പാര്‍ട്ടികള്‍ നടക്കാറുണ്ട് നടത്തുന്നവര്‍ക്കും ഇടപാടുകാര്‍ക്കും മാത്രമേ ഈ ഇടങ്ങളെക്കുറിച്ച് കൃത്യമായ ധാരണകളുള്ളു. പലപ്പോഴും പിടിയിലാകുന്നവരില്‍ നിന്നാണ് പൊലീസിനും എക്‌സൈസിനും ഈ ഹോട്ടലുകളെക്കുറിച്ചുളള വിവരങ്ങള്‍ ലഭിക്കുന്നത്. ഇത്തരം പാര്‍ട്ടി നടക്കുന്ന ഹോട്ടലുകളില്‍ കാര്യമായി സന്ദര്‍ശകരെ പ്രവേശിപ്പിക്കാറില്ല. സാധാരണ ഹോട്ടലുകളെ പോലെ റൂം ബുക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് ഇങ്ങോട്ട് വരാനും കഴിയില്ല. ഇത് കൊണ്ടാണ് ഇവിടങ്ങള്‍ മയക്കുമരുന്ന് മാഫിയയുടെ സുരക്ഷിത സങ്കേതങ്ങളാകുന്നത്.

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഇടപാടുകാരെ സംഘടിപ്പിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് തലവേദനയാകുന്നുണ്ട്. ലഹരി മാഫിയുയുമായി ബന്ധപ്പെട്ട ഇരുപതോളം വാട്‌സ് ഗ്രൂപ്പുകള്‍ പൊലീസ് സൈബര്‍ വിഭാഗം കണ്ടെത്തിയിരുന്നു. പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതീ യുവാക്കളാണ് പലപ്പോഴും ഇതിന്റെ കാരിയര്‍മാറും വിതരണക്കാരുമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ് നാല് മാസങ്ങള്‍ക്കുള്ളില്‍ കൊച്ചി നഗരത്തില്‍ മാത്രം അറസ്റ്റിലായത് പന്ത്രണ്ടലധികം സംഘങ്ങളാണ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക് മയക്ക് മരുന്നു വ്യാപിക്കുന്നത് കൊച്ചിയില്‍ നിന്നാണ്. ചെന്നൈ, ഇറോഡ് എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന മയക്ക് മരുന്നുകള്‍ എഴുപത് ശതമാനവും വാളയാര്‍ അതിര്‍ത്തി വഴി കേരളത്തിലെക്കാനുള്ള അന്തര്‍ സംസ്ഥാന സംഘങ്ങള്‍ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ സജീവമാണ്.

മുംബൈയില്‍ അതിശക്തമായ പരിശോധനകള്‍ ഉളളതിനാല്‍ മംഗലാപുരത്ത് എത്തുന്ന മയക്ക് മരുന്നുകള്‍ ബാംഗ്‌ളൂര്‍ വഴിയും കേരളത്തിലേക്ക് കടത്തുന്നു. നൈജീരിയ, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലെത്തുന്ന മയക്ക് മരുന്നുകളും മംഗലാപുരം വഴി കേരളത്തിലെത്തുന്നു. കഴിഞ്ഞ ദിവസം കൊച്ചി മാമംഗലത്തെ ഒരു ഹോട്ടലില്‍ നിന്നും അറസ്റ്റിലായ എട്ടംഗ മയക്ക് മരുന്ന് വില്‍പ്പന സംഘം മുമ്പ് ഗള്‍ഫിലെ വിവിധ മയക്ക് മരുന്ന് കേസുകളിലെ പ്രതികളായിരുന്നു.

ശ്രീലങ്കയില്‍ നിന്ന് മല്‍സ്യ ബന്ധന യാനങ്ങള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടിലെത്തിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ പിന്നീട് കേരളത്തിലേക്ക് വിവിധ മാര്‍ഗങ്ങള്‍ വഴി കടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ശ്രീലങ്കയിലേക്ക് നടത്തിയ ലഹരി കടത്തിന്റെ ആസൂത്രണം മുഴുവന്‍ നടന്നത് കൊച്ചിയില്‍ വച്ചായിരുന്നു എന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു. പഴയ എല്‍ ടി ടി ഇ ഗറില്ലകള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പലരും ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീലങ്കയിലെ ഹമ്പന്‍ തോട്ട തുറമുഖമാണ് ദക്ഷിണേന്ത്യയിലേക്കുള്ള മയക്ക് മരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.

Read more

കേരളത്തിലെ വിവിധ ജില്ലകളില്‍ എല്ലാ ദിവസവും മയക്ക് മരുന്ന് കേസുകള്‍ പിടിക്കപ്പെടുന്നുണ്ട്. അതിന്റ ഇരട്ടിയിലധികം സംസ്ഥാനത്ത് വ്യാപിക്കുന്നുമുണ്ട്. വലിയ വില കൊടുത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ക്ക് കഴിയുന്നത് കൊണ്ടാണ് കേരളം ലഹരിമാഫിയയുടെ തലസ്ഥാനമായി മാറിയതെന്ന് മുന്‍ എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം മയക്ക് മരുന്ന് ഉപയോഗിക്കുന്ന ജനതയായി മലയാളികള്‍ മാറുകയാണോ എന്ന് ഭീതിയും അദ്ദേഹം അന്ന് പങ്കുവച്ചിരുന്നു.