ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാം, ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് ജസ്റ്റിസ് എംബി സ്‌നേഹലതയുടേത്

ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാമെന്ന് കേരള ഹൈക്കോടതി വിധി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരിൽ ഇറക്കിവിടാനാകില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് എംബി സ്‌നേഹലതയുടേതാണ് ഉത്തരവ്.

ഗാർഹിക പീഡനം മൂലം നിർബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതിൽ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. പാർപ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

2009 ൽ ഭർത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭർത്താവിന്റെ ബന്ധുക്കൾ ഇറക്കി വിടാൻ ശ്രമിച്ചെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഭർതൃവീട്ടിൽ സമാധാനമായി ജീവിക്കുന്നതിന് തടസം നിൽക്കരുതെന്ന് സെഷൻസ് കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ പാലക്കാട് സ്വദേശിനിയായ എതിർകക്ഷി (ഭർത്താവിന്റെ അമ്മ) ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് വിധി.

ഭർത്താവ് മരിച്ച യുവതി ഭർതൃവീട്ടിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് മക്കൾക്കൊപ്പം രക്ഷിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചുവരുന്നത്. ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർ തന്നെയും മക്കളെയും വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി കോടതിയെ സമീപിച്ചത്. പിന്നാലെ ഭർത്താവിന്റെ മരണശേഷം യുവതിക്ക് ഭർത്താവിന്റെ ബന്ധുക്കളുമായി ഗാർഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിക്കുകയായിരുന്നു. എന്നാൽ ഈ നിരീക്ഷണം സെഷൻസ് കോടതി റദ്ദാക്കുകയായിരുന്നു.