സിനിമ റിവ്യൂ ചെയ്യുന്നതിനെ വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി; ടാർഗറ്റ് ചെയ്ത് നടത്തുന്ന റിവ്യൂകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം

സിനിമ റിലീസ് ചെയ്‌ത്‌ 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപ്പെട്ടെന്നോ നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ബ്ലാക്മെയിൽ ചെയ്യുന്നതിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും വേണ്ടി റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണെന്നും ഹൈക്കോടതി പറഞ്ഞു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു.

വ്ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവ്വം നശിപ്പിക്കാൻ ആരേയും അനുവദിക്കരുത്. സേഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം നടത്തുന്നവർ പുറത്ത് വരാറില്ല. ഒളിച്ചിരുന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി ചൂണ്ടികാട്ടി. ടാർഗറ്റ് ചെയ്ത് നടത്തുന്ന റിവ്യൂകൾ അനുവദിക്കാനാവില്ല. ഇതിനെതിരെ ക്യത്യമായ നടപടി പോലിസ് സ്വീകരിക്കണം. ഇതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴസ് അസോസിയേഷൻ കോടതിയെ സമീപിച്ചതെന്നും വിമർശനമുണ്ടായി. വിഷയത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

‘ആരോമലിന്റെ ആദ്യത്തെ പ്രണയ’മെന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.