'രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചു'; അഖില്‍ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുത്; കേസില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈകോടതി; ബിഗ് ബോസ് താരത്തിന് നിര്‍ണായകം

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി കേസെടുത്ത ബിഗ് ബോസ് താരം അഖില്‍ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്ന് ആരോപിച്ച് അഖില്‍ മാരാര്‍ക്കെതിരെ ബിഎന്‍എസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്.

കേസ് സംബന്ധിച്ച് പൊലീസില്‍നിന്ന് കോടതി വിശദീകരണംതേടി. ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് ഹര്‍ജിയിലെ വാദം.

സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കരയാണ് പരാതി നല്‍കിയത് തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഹല്‍ഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിലിട്ട അഖില്‍മാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നല്‍കിയത്.

Read more

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.