ബിഗ് ബോസ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു; പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി; മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും നോട്ടീസ്

ഏഷ്യാനെറ്റിലും 24 മണിക്കൂര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ബിഗ് ബോസ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഉടന്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി. മത്സരാര്‍ത്ഥിയായ റോക്കി മറ്റൊരു മത്സരാര്‍ത്ഥിയായ സിജോയെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവവും ഹര്‍ജിയില്‍ പറയുന്നുണ്ട്.