എന്‍.എസ്.എസ് ക്യാമ്പില്‍ കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല; പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് യു.ജി.സി; വിധി നാളെയെന്ന് ഹൈക്കോടതി

ണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസ് ക്യാമ്പില്‍ കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും ഹൈക്കോടതി ചോദിച്ചു.

. അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, ഇതൊരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്‍എസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷന്‍ ഒരിക്കലും അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. എന്‍എസ് എസിന് പോയി കുഴിവെട്ടിതൊന്നും അധ്യാപക പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. പ്രവര്‍ത്തിപരിചയം സംബന്ധിച്ച പുതിയ രേഖ ഇന്ന് പ്രിയ വര്‍ഗീസ് കോടതിക്ക് മുന്നില്‍ ഹാജരാക്കി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല.

പ്രിയ വര്‍ഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി ആവര്‍ത്തിച്ചു. 10 വര്‍ഷം അസി. പ്രൊഫസര്‍ ആയി അധ്യാപന പരിചയം വേണം. പ്രിയയുടെ ഹാജരിലും യുജിസി സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യുജിസി സംശയം പ്രകടിപ്പിച്ചത്. 147 ഹാജര്‍ വേണ്ടിടത്ത് പത്ത് ഹാജരാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജര്‍ തൃപ്തികരമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് യുജിസി കോടതിയില്‍ പറഞ്ഞു.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ ഇന്നലെയും ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയെ ഹൈക്കോടതി താക്കീത് ചെയ്തു. കണ്ണൂര്‍ രജിസ്ട്രാറെ വിമര്‍ശിച്ച കോടതി പ്രിയയുടെ അധ്യാപന പരിചയം കണക്കാക്കിയതില്‍ വ്യക്തതയില്ലെന്നും നിരീക്ഷിച്ചു. പ്രിയ വര്‍ഗീസിന് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമേയുള്ളൂവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. എങ്ങനെയാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകള്‍ വിലയിരുത്തിയത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള സര്‍വകലാശാലയും പ്രിയ വര്‍ഗീസും നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈകോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍വകലാശാല തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവര്‍ക്ക് അധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച റിസര്‍ച്ച് സ്‌കോര്‍ വിവാദമായിരുന്നു. രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. അഭിമുഖത്തിലെ മാര്‍ക്ക് 30. മൂന്നാം റാങ്കുള്ള സി.ഗണേഷിന്റെ റിസര്‍ച്ച് സ്‌കോര്‍ 645. ഇന്റര്‍വ്യൂവില്‍ കിട്ടിയത് 28 മാര്‍ക്ക്. ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തില്‍ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയര്‍ന്ന് മാര്‍ക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക് ലഭിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്.