ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കി കെ.എന്‍ ബാലഗോപാല്‍

കേരളം ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആറ് വര്‍ഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറയ്ക്കുമെന്നും മന്ത്രി ചോദിച്ചു.

സെസും സര്‍ചാര്‍ജും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടെടുക്കുകയാണ്. അത് പിരിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പ്രധാനമന്ത്രിയെ പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ബാലഗോപാല്‍ ആരോപിച്ചു.

കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചു. എന്നിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകാതെ അധിക വരുമാനം ഉണ്ടാക്കിയെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണെമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.

നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികം സമ്പാദിച്ചത്. കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറു മാസത്തിനുള്ളില്‍ അയ്യായിരം കോടിയുടെ അധിക വരുമാനം കണ്ടെത്തുമായിരുന്നു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു. ഇത് കോപറേറ്റീവ് ഫെഡറലിസത്തെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.