പി.എഫ്‌.ഐ ജപ്തിയുടെ മറവില്‍ ലീഗുകാരെ കള്ളക്കേസില്‍ കുടുക്കുന്നു; വസ്തുവകകള്‍ കണ്ടുകെട്ടുന്നു; സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വത്ത് കണ്ടെത്തല്‍ നടപടികളില്‍ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല.

കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേല്‍ അക്രമം കാണിക്കാനല്ല. പോപ്പുലര്‍ ഫ്രണ്ടും, മുസ്ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളത് ? പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലിം ലീഗിന്റെയും, പോപ്പുലര്‍ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സര്‍ക്കാറിന്റെ നയം തന്നെയാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിത് ?
പോലീസിന്റെ അനീതിയില്‍ അധിഷ്ടിഷ്ഠിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more

ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മുസ് ലിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എ സലാം പറഞ്ഞു. നാളെ നിയമസഭയില്‍ വിഷയം ഉന്നയിക്കും. നിയമനടപടിയും സ്വീകരിക്കും. അപരാധികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അത് പക്ഷേ നിരപരാധികളുടെ നേര്‍ക്കാകരുതെന്ന് അദ്ദേഹം പറഞ്ഞു.