35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസില്‍; പൊലീസിന്റെ സുരക്ഷ വേണ്ട; ഡിജിപിക്ക് കത്ത് നല്‍കും; വെല്ലുവിളിച്ച് ഗവര്‍ണര്‍

കാലിക്കട്ട് സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസിലെന്ന് അദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ, ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കും. കോഴിക്കോട് മാര്‍ക്കറ്റിലേക്കാണ് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ട. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ക്യാമ്പസിലെ റോഡിലിറങ്ങി നടന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാല്‍ പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. പൊലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ നാടിന് അപമാനമാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് കുട്ടികളാണ്. അവര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ പ്രകോപനം സൃഷ്ടിക്കരുത്.

നിലവാരമില്ലാത്ത വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന പദവിയെക്കുറിച്ച് അദ്ദേഹത്തിന് വല്ല നിശ്ചയവുമുണ്ടോയെന്നും അദേഹം ചോദിച്ചു. കാറില്‍നിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ നടപടികള്‍ കേരള ജനങ്ങള്‍ക്കും സര്‍ക്കാറിനും അപമാനകരമാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കണം. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് ഗവര്‍ണറെ വഷളാക്കുന്നതെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാര്‍ ഇന്നു ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. പരിപാടി ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സിലാണ് നടക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 1.30ന് അകം എത്തണമെന്ന് സനാതന ധര്‍മ ചെയര്‍ കോ- ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍ അറിയിച്ചു. പരമാവധി 350 പേര്‍ക്കേ സെമിനാര്‍ ഹാളില്‍ പ്രവേശനം ഉണ്ടായിരിക്കൂ.