കേരളത്തില്‍ 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു; പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ട്; വിള്ളല്‍ വീണ സ്ഥലത്ത് റീല്‍സെടുത്താല്‍ നന്നായിരിക്കുമെന്ന് വിഡി സതീശന്‍

ദേശീയപാതയില്‍ റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിര്‍മാണമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് അച്ചടിച്ച ശേഷമാണ് ദേശീയ പാതയില്‍ വിള്ളല്‍ വീണത്. അടുത്ത മഴയില്‍ ഇനിയും വിള്ളല്‍ വീഴും. ക്രെഡിറ്റെടുക്കാന്‍ നിന്നവരെ ഇപ്പോള്‍ കാണാനില്ല. ഹൈവേ പൊളിഞ്ഞുപോകുന്നതുപോലെ സര്‍ക്കാരിന്റെ അവകാശവാദങ്ങളും നിലംപതിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം സ്ഥലത്ത് ഇപ്പോള്‍ത്തന്നെ വിള്ളലുണ്ട്.

അടുത്ത മഴയില്‍ വീണ്ടും വിള്ളല്‍ വരും. ഞങ്ങളുടേതാണ് ഈ റോഡെന്നായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടിരുന്നത്. വിള്ളല്‍ വീണപ്പോള്‍ ഒരവകാശവാദവുമില്ല. റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

Read more

പാലാരിവട്ടം പാലം തകര്‍ന്നുവീണില്ല, എന്നിട്ടും അന്നത്തെ മന്ത്രിക്കെതിരെ കേസെടുത്തു. അന്ന് കേസെടുത്തവര്‍ക്ക് ഇപ്പോള്‍ ഒരു പരാതിയുമില്ല. സംസ്ഥാനത്ത് 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കില്‍ ആശുപത്രിയില്‍ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്സിഎല്ലിന് പണം നല്‍കാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും സതീശന്‍ പറഞ്ഞു.