ഇ പോസ് തകരാർ; റേഷൻ വിതരണത്തിൽ ഇന്നും നിയന്ത്രണം; പരസ്പരം പഴി ചാരി കേന്ദ്രവും കേരളവും

ഇ പോസ് സംവിധാനത്തിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനാകാത്തതിനാൽ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണത്തിൽ നിയന്ത്രണം. സമയക്രമം വച്ചുള്ള റേഷൻ വിതരണമായിരിക്കും ഇന്നും സംസ്ഥാനത്ത് നടക്കുക. അതേ സമയം ഇപോസിലെ തകരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ പരസ്പരം പഴി ചാരുകയാണ് കേന്ദ- സംസ്ഥാന സർക്കാരുകൾ.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.​

സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പൂര്‍ണ ചുമതല എന്‍ഐസി ഹൈദരാബാദിനാണ്. വിതരണത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ അതിനുള്ള കൃത്യമായ കാരണങ്ങള്‍ എൻഐസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നില്ല. സാങ്കേതിക തടസത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രസ്താവനയെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.

കേരള ഐടി മിഷന്റെ സംവിധാനമാണ് റേഷന്‍ വിതരണത്തിലെ ആധാർ ഓഥന്റിക്കേഷന് വേണ്ടി നിലവിൽ ഉപയോഗിക്കുന്നത്. ബിഎസ്എൻഎൽ ഹൈദരാബാദാണ് ഓതന്‍റിക്കേഷന്‍ സര്‍വ്വീസ് ഏജന്‍സി. ഏജന്‍സിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഓതന്‍റിക്കേഷന്‍ പൂര്‍ണമായും പരാജയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ആധാര്‍ ഓതന്റിക്കേഷന്‍ എൻഐസിയുടെ കീഴിലുള്ള ആധാര്‍ സര്‍വ്വീസിംഗ് ഏജന്‍സി സംവിധാനത്തിലേയ്ക്ക് മാറ്റണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അപേക്ഷ പരിഗണിക്കുന്ന പക്ഷം നിലവിലെ സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിക്കുവാന്‍ സാധിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.