ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടത് മുന്നണിയുടേത്; കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ചത് ജോസ് കെ മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി എല്‍ഡിഎഫ്. കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരള കോണ്‍ഗ്രസ് എം നടത്തിയത്.

71 വയസുള്ള സിറ്റിങ് എംപി തോമസ് ചാഴികാടന്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്ന സൂചനകളുണ്ടായിരുന്നു. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി എന്‍ വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്. പിന്നീട് 2020ലാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രശ്‌നമുണ്ടായതും കുറച്ചു പേര്‍ യുഡിഎഫില്‍ നില്‍ക്കുകയും ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍ ചേരുകയും ചെയ്തത്.

കോട്ടയത്ത് ഇത്തവണ കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരിക്കും പോരാട്ടമെന്ന അഭ്യൂഹങ്ങള്‍ക്കു കരുത്തു പകര്‍ന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍ എത്തുന്നത്. യുഡിഎഫിനായി ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്ന തരത്തിലാണ് സൂചനകള്‍. ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുത്തേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്.

2019ല്‍ ഇതേ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ചാഴികാടന്‍, അതിനുശേഷം കേരള കോണ്‍ഗ്രസ് മുന്നണി മാറിയതോടെയാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടന്‍ ജയിച്ചുകയറിയത്.

1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിരുന്നു തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ ചാഴിക്കാടന്‍ 2019 ലാണ് ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചത്.

കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോസ് കെ മാണി അവകാശപ്പെട്ടു. രാജ്യസഭയിലേക്കും അധിക ലോക്‌സഭാ സീറ്റിനും പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്ന് കൂടി പറയാന്‍ ജോസ് കെ മാണി മടിച്ചല്ല.