'അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതിഹാസതുല്യന്‍; ലോകം കണ്ട മികച്ച സംവിധായകന്‍'; ജാതി വിമര്‍ശനങ്ങള്‍ തള്ളി; വാനോളം പുകഴ്ത്തി മുഖ്യമന്ത്രി

ലോകം കണ്ട ഏറ്റവും വലിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പുത്തന്‍ സിനിമാ സങ്കല്‍പത്തിന് നിലനില്‍പ് നേടിക്കൊടുത്തയാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഇതിഹാസതുല്യനാണ്.

ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അടൂര്‍. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ ചില ഇടതുപക്ഷക്കാര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസംശ എന്നതും ശ്രദ്ധേയമാണ്.

ദേശാഭിമാനി പത്രത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനവേദിയില്‍ ദേശാഭിമാനി പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്രശാഖയുടെ യശ്ശസ് ലോകമാകെ എത്തിച്ച പ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

മലയാള സിനിമയില്‍ ഒഴുക്കിനെതിരെ നീന്തി നവഭാവുകത്വം ഉര്‍ത്തിപ്പിടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വയംവരത്തിനു മുമ്പ് സിനിമ സംസാരിച്ചത് കഥാപാത്രങ്ങളിലൂടെയാണെങ്കില്‍ സ്വയംവരം അതില്‍ മാറ്റംവരുത്തി. ദൃശ്യഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാരൂപമെന്ന ആശയം അരക്കിട്ടുറപ്പിച്ചതില്‍ അടൂര്‍ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.