അരൂരിൽ യു.ഡി.എഫിന് അട്ടിമറി വിജയം; ഷാനിമോൾ ഉസ്മാന് 2029 വോട്ടിന്റെ ഭൂരിപക്ഷം

അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി യുഡിഎഫ്.അരൂരിൽ വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ 2029 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാൻ ജയിച്ചു കയറി. 59 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ്  അരൂരിൽ കോൺഗ്രസ് വിജയം നേടുന്നത്. ഇക്കഴിഞ്ഞ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിംഗ് സീറ്റ് കൂടിയാണ് കോണ്‍ഗ്രസിന് വേണ്ടി ഷാനിമോള്‍ പിടിച്ചടക്കിയത്. ഷാനിമോൾക്ക് 68287 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് 66262 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് 16058 വോട്ടുമാണ് ലഭിച്ചത്.

ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38519 വോട്ടിനായിരുന്നു എ.എം ആരിഫ് വിജയിച്ചത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംഗ് ശതമാനം കുറവായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മന്ത്രി ജി. സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പ് ഫലത്തില്‍ ചെറുതായിട്ടെങ്കിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

1965- ല്‍ കെ.ആര്‍.ഗൗരിയമ്മ അരൂരില്‍ മല്‍സരിച്ചത് തൊട്ട് കോണ്‍ഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂര്‍. അന്ന് തൊട്ട് ഇന്ന് വരെ കോണ്‍ഗ്രസ് പച്ചതൊടാത്ത മണ്ഡലം ഒടുവില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ തിരിച്ചു പിടിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മനോഹര കാഴ്ച്ചകളിലൊന്ന്. പരമ്പരാഗത ഇടത് കോട്ട തകര്‍ത്ത് തരിപ്പണമാക്കിയ ഷാനിമോള്‍ ഉസ്മാന്‍ അവസാനം വരെ പൊരുതിയാണ് വിജയിച്ചത്. ലീഡ് നില മാറി മറിഞ്ഞ് ഏറ്റവും ഒടുവില്‍ 2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ വിജയം എത്തിപ്പിടിച്ചത്. വോട്ടിംഗ് മെഷീനിലെ തകരാര്‍ കാരണം മൂന്ന് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല.