അരൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ഷാനിമോൾ ഉസ്മാന്റെ ലീഡ് 1903

അരൂരിൽ വോട്ടെണ്ണൽ ആറ് ഘട്ടങ്ങൾ പിന്നിടുമ്പോൾ ഷാനിമോൾ ഉസ്മാന്റെ ലീഡ് 1903 .   അരൂ‌ർ ആ‌ർക്കൊപ്പം നിൽക്കുമെന്ന് ഇപ്പോഴും പറയാന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇടത് പക്ഷം വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ് ഇപ്പോൾ എണ്ണുന്നത്. ചേ‍‌ർത്തലയോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിൽ നിന്ന് എൽഡിഎഫിന് വോട്ട് ലഭിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ പ്രതീക്ഷ വയ്ക്കുന്നത്.

പാണാവള്ളി പ‌ഞ്ചായത്തിലെ ശേഷിക്കുന്ന ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത് ഇവിടെയും എൽഡിഎഫ് കാര്യമായി വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട്. കോടംതുരുത്താണ് എൽഡിഎഫ് പ്രതീക്ഷ വെയ്ക്കുന്ന മറ്റൊരു പഞ്ചായത്ത്, ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റ് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പോലും ഈ പഞ്ചായത്തുകൾ ഇടതിനൊപ്പം നിലയുറപ്പിച്ചിരുന്നതാണ്.

ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 632 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. അരൂർ പഞ്ചായത്തിലെ വോട്ടുകളായിരുന്നു ആദ്യഘട്ടത്തിൽ എണ്ണിയത്. 4919 വോട്ടുകളാണ് യുഡിഎഫിന് ഇവിടെ നിന്ന് ആകെ ലഭിച്ചത്. തൊട്ടുപിന്നിൽ എൽഡിഎഫിന്‍റെ മനു സി പുളിക്കലാണ് 4287 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് 1057 വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഘട്ടം മുതൽ ലീഡ് ഉയ‌ർത്തിയ ഷാനിമോൾ  ആറാം ഘട്ടം വരെ രണ്ടായിരം വോട്ടുകളുടെ ലീഡ് നിലനി‌ത്തി.

കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ അരൂർ പഞ്ചായത്തിലെ വോട്ടുകൾ മാത്രം എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫിന് 1290 വോട്ടുകളുടെ ലീഡുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ 2016ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ അരൂർ മണ്ഡ‍ലത്തിൽ മുൻതൂക്കം എൽഡിഎഫിനായിരുന്നു 6011 വോട്ടുകളുടെ മുൻതൂക്കമായിരുന്നു അന്ന് എൽഡിഎഫിന് അരൂരിൽ നിന്ന് മാത്രം ലഭിച്ചത്. അരൂർ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ 500-ഓളം വോട്ടുകൾക്ക് മനു സി പുളിക്കൻ മുന്നിലായിരുന്നു എന്നാൽ അരൂർ പ‍ഞ്ചായത്തിന്‍റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോൾ ഷാനിമോൾ ലീഡ് പിടിക്കുകയായിരുന്നു. പിന്നീട് ഇത് വരെ ഷാനിമോൾ പിന്നിൽ പോയിട്ടില്ലെങ്കിലും ആധികാരികമായ ഒരു ലീഡ് ഉറപ്പിക്കാനായിട്ടില്ല.

ബിജെപിക്ക് കാര്യമായി വോട്ട് ചോർച്ചയുണ്ടായി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അരുക്കുറ്റി പഞ്ചായത്തിൽ 5425 വോട്ടുകൾ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ നേടിയ എൻഡിഎയ്ക്ക് ഇത്തവണ 3227 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.