ധനമന്ത്രിയെ ബാലഗോപാല്‍ എന്നല്ല, നികുതി ഗോപാലെന്ന് വിളിക്കണം; ഇത് ബജറ്റല്ല ജനങ്ങളുടെ മേല്‍ കാണിക്കുന്ന അക്രമം; ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ബി.ജെ.പി

തീവെട്ടിക്കൊള്ള ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും ജനങ്ങള്‍ക്ക് ഇരുട്ടടിയാണിതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് ചെങ്ങന്നൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളം കുറച്ചില്ല. ഇപ്പോള്‍ രണ്ട് രൂപ അധികം വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ 12 രൂപയുടെ വ്യത്യാസമാണ് കേരളത്തില്‍ ഇന്ധനവിലയിലുള്ളത്. ഇന്ധനവില വര്‍ധിപ്പിച്ചത് വഴി ലക്ഷക്കണക്കിന് കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഒന്നും ബജറ്റില്‍ വകയിരുത്താന്‍ മന്ത്രി തയ്യാറായില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നല്‍കിയതിനേക്കാള്‍ നാലിരട്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. എന്നാല്‍ ധനമന്ത്രി പച്ചക്കള്ളം പറയുകയാണ്. കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരിനെ ബിജെപി വെല്ലുവിളിക്കുന്നു. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയ ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നീക്കിവെക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിസ്ഥാന വികസനമേഖലയ്ക്ക് ഏറ്റവും കുറവ് തുക വിലയിരുത്തിയ ബജറ്റാണ് ഇത്. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് ധൂര്‍ത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. എകെജി മ്യൂസിയത്തിന് 6 കോടി അനുവദിക്കുകയും പുഴകളില്‍ നിന്നും അനധികൃതമായി മണല്‍വാരാന്‍ ഒത്താശ ചെയ്യുകയുമാണ് ധനമന്ത്രി. വലിയ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെറുവിരല്‍ പോലും അനക്കാത്ത ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മ വിസ്‌ഫോടനമുള്ള സംസ്ഥാനത്ത് തൊഴില്‍ സൃഷ്ടിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ. ധനമന്ത്രിയെ ബാലഗോപാല്‍ എന്നല്ല നികുതി ഗോപാല്‍ എന്ന് വിളിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വ്യവസായ സൗഹൃദമില്ലാത്ത ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ഒന്നുമില്ല. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന സര്‍ക്കാരാണിതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയാണ് ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള കാറ് വാങ്ങുന്നവര്‍ 2 ശതമാനം നികുതി അടയ്ക്കണം. സാധാരണക്കാരന് കാറ് വാങ്ങാന്‍ 30,000 രൂപ അധികം ചെലവാക്കണം. ആഡംബര കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു ശതമാനം മാത്രമാണ് നികുതി.

ഇത് ബജറ്റല്ല ജനങ്ങളുടെ മേല്‍ കാണിക്കുന്ന അക്രമമാണ്. 20 ശതമാനമാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്. പാവപ്പെട്ടവര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും വാങ്ങാനാവരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണിത്. 4ന് കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഈ ചതിയന്‍ ബജറ്റിനെതിരെ കേരളം മുഴുവന്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.