സംസ്ഥാന ബജറ്റ് 2022; നികുതി വര്‍ദ്ധനയിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനം, നിര്‍ദേശങ്ങള്‍ ഇങ്ങനെ

നികുതി വര്‍ധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂനികുതിയില്‍ എല്ലാ സ്ലാബും പരിഷ്‌കരിക്കും ഭൂമിന്യായ വിലയിലെ അപാകതകള്‍ പരിഹരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

നികുതി നിര്‍ദ്ദേശങ്ങള്‍

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി
പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ ബജറ്റ് എന്ന സൂചനയോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേന്ദ്രത്തിന് വിമര്‍ശനം.

* ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചര്‍ച്ചുകള്‍ക്കും സെമിനാറുകള്‍ക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.

* ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കടക്കുന്ന പ്രതിസന്ധിയുണ്ട്. ജനങ്ങളുടെ കൈയില്‍ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ല്‍ സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.

ഉന്നത വിദ്യാഭ്യാസം

* ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സര്‍വകലാശാലകളോട് അനുബന്ധിച്ച് പുതിയ ട്രാന്‍സ്‌ലേഷണല്‍ ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും.

*വിവിധ സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ ഹോസ്റ്റലുകള്‍. 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. ഇതിനായി 200 കോടി രൂപ വക ഇരുത്തി.

* നൈപുണ്യ വികസനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍. 10 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഉത്പാദന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. 140 കോടി രൂപ വക ഇരുത്തി.

തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വക ഇരുത്തി.

* മൈക്രോബയോളജി മേഖലയില്‍ അഞ്ച് കോടി രൂപ. ന്യൂട്രാസ്യൂട്ടിക്കല്‍സ് രംഗത്ത് പുതിയ പദ്ധതിക്കായി വിദഗ്ധ സമിതിയെ രൂപീകരിക്കും.

ഐടി, സ്റ്റാര്‍ട്ട്പ്പ്

* കെ ഫോണ്‍, 5ജി പദ്ധതികള്‍ക്കായി ഉന്നതതല സമിതി. ഐടി ഇടനാഴികളില്‍ 5ജി വിപുലീകരണ പാക്കേജ് ആരംഭിക്കും. നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് ആരംഭിക്കും. കണ്ണൂരില്‍ ഉള്‍പ്പെടെ പുതിയ ഐടി പാര്‍ക്ക്. 11 മുതല്‍ 25 ഏക്കര്‍ വരെ ഏറ്റെടുത്താണ് പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍. ഇതിന് 1,000 കോടി രൂപ വക ഇരുത്തി. ഐടി പാര്‍ക്കുകള്‍ രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

*വര്‍ക്ക് ഫ്രം ഹോം പദ്ധതി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഐടി അധിഷ്ഠിത സൗകര്യങ്ങള്‍ ഉള്ള തൊഴില്‍ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി 50 കോടി രൂപ

* ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ക്കായി 200 കോടി രൂപ

* 1000 കോടി രൂപ മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍. ഇത് കൂടാതെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കും. കേരള സയന്‍സ് പാര്‍ക്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക പദ്ധതി.
* 3 ഐടി പാര്‍ക്കുകളുടെ വികസനത്തിന് അധിക തുക.

* സ്റ്റാര്‍ട്ടപ്പ് മിഷന് 90 കോടി രൂപ. സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി പുതിയ പോര്‍ട്ടല്‍ രൂപീകരിക്കും. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിക്കായി 20 കോടി രൂപ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ പുതിയ വായ്പാ പദ്ധതി.

കൃഷി

* കാര്‍ഷികാധിഷ്ഠിത ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി. അനുമതികള്‍ വേഗത്തിലാക്കും. സബ്‌സിഡിയും പലിശ രഹിത വായ്പയും വേഗത്തിലാക്കും. പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് എഥനോള്‍ നിര്‍മിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനം നല്‍കും.

* മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ വക ഇരുത്തി. മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി അഞ്ച് കോടി രൂപ. കാര്‍ഷിക വികസനത്തിനായി പുതിയ കമ്പനി.

*ഏഴ് അഗ്രി ടെക് സെന്ററുകള്‍ കൃഷിവകുപ്പിന് കീഴില്‍ ആരംഭിക്കും. ഇതിനായി 125 കോടി രൂപയുടെ ധനസഹായം.

*10 മിനി ഫുഡ് പാര്‍ക്കുകള്‍ തുടങ്ങും. 100 കോടി രൂപ വക ഇരുത്തി * കാര്‍ഷികോത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി പുതിയ കമ്പനി.

* റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വക ഇരുത്തി. ടാറിങ്ങിന് റബര്‍ കൂടുതലായി ഉപയോഗിക്കും.

* നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപ. നെല്ലിന്റെ താങ്ങു വില ഉയര്‍ത്തി. 28.20 പൈസയാണ് താങ്ങു വില.

*കാര്‍ഷികോത്പന്നങ്ങള്‍ക്കായി ഇക്കോ ഷോപ്പുകളുടെ പുതിയ ശൃംഖല.
*നാളികേര വികസനത്തിന് 79 കോടി രൂപ. * കാര്‍ഷിക ഇന്‍ഷുറന്‍സിനായി 30 കോടി രൂപ വക ഇരുത്തി.

* കാര്‍ഷിക സബ്‌സിഡി വിതരണം ചെയ്യുന്ന രീതിയില്‍ മാറ്റം. പുതിയ പദ്ധതിക്കായി 70 കോടി രൂപ.

രണ്ടാം കുട്ടനാട് പാക്കേജ്

* രണ്ടാം കുട്ടനാട് പാക്കേജിന് 104 കോടി രൂപ. നെല്‍കൃഷി സംരക്ഷിക്കാന്‍ അധിക തുക
* കേരള ഗ്രാമീണ്‍ ബാങ്കിന് 97 കോടി രൂപ. സിയാലിനായി 200 കോടി രൂപ.

*തീര സംരക്ഷത്തിന് 100 കോടി
* ശബരിമല മാസ്റ്റര്‍ പ്ലാനിന് അധിക തുക. കുടുംബശ്രീക്ക് 260 കോടി രൂപ വകഇരുത്തി.

വ്യവസായ മേഖല

വ്യവസായ മേഖലക്ക് 1226.6 കോടി രൂപ വക ഇരുത്തി. ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ സംരംഭത്തിനായി 28 കോടി രൂപ. ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴ് കോടി രൂപ.
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് 20 കോടി രൂപ.

*പരമ്പരാഗത മേഖലകളിലെ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ വകയിരുത്തി. കൈത്തറി മേഖലക്ക് 46 കോടി രൂപ. കെഎസ്‌ഐഡിസിക്ക് 113 കോടി രൂപ വക ഇരുത്തി.

* 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ട് കോടി രൂപ വീതം കെഎസ്‌ഐഡിസി വായ്പ. പലിശ ഇളവോട് കൂടെ വായ്പ ലഭ്യമാക്കും.

* വിവര സാങ്കേതിക മേഖലക്കായി 559 കോടി രൂപ. ഐടി മിഷന് 136 കോടി രൂപ.

* കെസ്ആര്‍ടിസിക്ക് 1,000 കോടി രൂപ. ജീവനക്കാര്‍ക്കായി 30 കോടി രൂപ. ഫ്യൂവല്‍ സ്റ്റേഷനുകള്‍ക്കും അധിക തുക.