അധികാര സുഖത്തില്‍ ധാര്‍മ്മിക ബോധം മറക്കുന്നു; സുരേന്ദ്രനെതിരെ എംടി രമേശ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖത്തില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മിക ബോധം മറക്കുന്നുവെന്നായിരുന്നു എം ടി രമേശിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ധീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണ പോസ്റ്റിലാണ് രമേശിന്റെ വിമര്‍ശനം. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു, അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും.സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ് താനും എന്നായിരുന്നു രമേശ് കുറിച്ചത്.

എം ടി രമേശിന്റെ പോസ്റ്റിന് പിന്നാലെ കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്ന മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ ഭിന്നത കൂടുതല്‍ പ്രകടമാവുകയും ചെയ്തു. നിയസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപിയില്‍ കലാപം ശക്തമാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന്‍ പരാജയം എന്ന സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തതിലും അധ്യക്ഷനെ മാറ്റാത്തതിലും പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്.

കെ സുരേന്ദ്രനെ ലക്ഷ്യം വെച്ച് ഒരു വിഭാഗം നീക്കങ്ങള്‍ ശക്തമാക്കി. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം വിമര്‍ശനം ഉന്നയിക്കുകയാണ് നേതാക്കള്‍. കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങള്‍ ഒരു വിഭാഗം ശക്തിപ്പെടുത്തുന്നതിനിടെയാണ് രമേശിന്റെ ഒളിയമ്പും സുരേന്ദ്രന്‍ന്റെ മറുപടിയുമെന്നതും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.