കൊറോണ വൈറസ് വ്യാപനത്തിനിടെ കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കൊറോണ. കാസർഗോഡ് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ ദുബായില്‍നിന്നും വന്നവരാണ്. ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നീ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ നിസാമുദ്ദീനില്‍ പോയിരുന്നു. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പുരില്‍ നിന്നു വന്നയാളാണ്. കാസർഗോഡ് രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇതേ സമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേർക്കാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരണമുണ്ടായത് ഇന്നാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്.
നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1023 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 17 സംസ്ഥാനങ്ങളിൽ ആണ് ഇത് വരെ നിസാമുദ്ദീൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.