62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാല്‍ മാപ്പ് പറയണം; പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം

തിരഞ്ഞെടുപ്പ് കൈക്കൂലിയാണ് ക്ഷേമ പെന്‍ഷന്‍ എന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഎം രംഗത്ത്. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വേണുഗോപാലിന്റെ പ്രസ്താവന ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കെ സി വേണുഗോപാലിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.

ക്ഷേമപെന്‍ഷന്‍ കൈക്കൂലിയാക്കിയെന്ന വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണ്. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ്സ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി കുറിച്ചു.

Read more

അതേസമയം കെസി വേണുഗോപാല്‍ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലും ആവശ്യപ്പെട്ടു. പ്രസ്താവന കോണ്‍ഗ്രസിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.