കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്റ്, എ.ഐ.സി.സിയിലെ നിയമനം പുനഃപരിശോധിക്കണം; രാഹുല്‍ ഗാന്ധിക്ക് പരാതി

ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയെ ചൊല്ലി  തര്‍ക്കം രൂക്ഷമായ കേരളത്തിലെ കോണ്‍ഗ്രസില്‍  മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. എഐസിസി ജനറല്‍ സെക്രട്ടറിയും, കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായി കെസി വേണുഗോപാലിന് എതിരെ മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്  രംഗത്ത് എത്തി. കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ഡിസിസി അദ്ധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലോട് രവിയ്ക്ക് എതിരെയും ബിജെപി ബന്ധം ആരോപിക്കപ്പെട്ടിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ എംഎല്‍എ ആയിരിക്കെ ഇടപെട്ടെന്നായിരുന്നു ആരോപണം. പിന്നാലെയാണ് കെ സി വേണുഗോപാലിന് എതിരെ തന്നെ നേതാക്കള്‍ രംഗത്ത് എത്തുന്നത്.

ഡിസിസി പുനഃസംഘടനയില്‍  വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് പ്രബലരായ എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടാണ് കെ സുധാകരനും, വിഡി സതീശനും ഉള്ളത്. കെ സുധാകരനും, വിഡി സതീശനും കെ സി വേണുഗോപാലിന്റെ പൂര്‍ണപിന്തുണയുമുണ്ട്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങളും വിവാദങ്ങളും കെ സി വേണുഗോപാലിലേക്ക് തിരിയുന്നത്.