'എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ' എന്ന രീതിയിലാണ് രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്നതെന്ന് ഗണേഷ് കുമാർ; കോണ്‍ഗ്രസിനും ബിജെപിക്കും രൂക്ഷ വിമര്‍ശനം

രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഗണേഷ് ആരോപിച്ചു. കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആന്‍റണി നേർച്ചയാക്കി. പത്മജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തരം. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ. ചെന്നിത്തല മാത്രമാണ് എതിർത്ത് പറഞ്ഞതെന്നും ഗണേഷ് കുമാർ പറഞ്ഞു.

മാവേലിക്കര, കൊല്ലം ലോക്സഭാ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളുടെ പ്രചരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ബി നടത്തിയ നേതൃസംഘത്തിൽ മുകേഷിനെ പുകഴ്ത്തിയും ഗണേഷ് സംസാരിച്ചു. ഒരുമിച്ച് ഏറ്റവും കൂടുതല്‍ അഭിനയിച്ച നടനാണ് മുകേഷ്. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല. കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്, സിഎ അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.