വിവാഹപ്രായം ഉയര്‍ത്തുന്നതിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയെന്ന് കാസിം ഇരിക്കൂര്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇത് കൊണ്ട് മാത്രം പരിഹരിക്കാനാവില്ല. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

സ്ത്രീ സമൂഹം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണ്. അതിന് പകരം വിവാഹപ്രായ വിഷയത്തില്‍ കൈകടത്തുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണ്. വ്യക്തി നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സര്‍ക്കാരിന്റെ കടന്നു കയറ്റം ഏകീകൃത സിവില്‍ കോഡിനുവേണ്ടി സംഘപരിവാര്‍ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്.

വിവാഹപ്രായം 16 ല്‍ നിന്ന് 18 ആക്കിക്കൊണ്ട് 1978 ല്‍ ശാര്‍ദാ ആക്ട് ഭേദഗതി ചെയ്തത് യുക്തിഭദ്രമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവകാശമുള്ള ഒരു പെണ്‍കുട്ടിക്ക് ഇണയെ കൂടി തെരഞ്ഞെടുക്കാന്‍ നല്‍കിയ സ്വാതന്ത്ര്യമാണ് അവിടെ ഉയര്‍ത്തിപ്പിടിച്ചത്. ഇപ്പോള്‍ അതിന് മേല്‍ കൈവയ്ക്കുന്നതില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്.

സ്ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, അന്തസ്സാര്‍ന്ന തൊഴില്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം അവര്‍ക്ക് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പൗരസമൂഹത്തിന്റെ ജൈവികമായ വികാസത്തെ തടസ്സപ്പെടുത്തുന്ന ഒന്നിനെയും സര്‍ക്കാരിന് വകവച്ച് കൊടുക്കേണ്ടതില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.