കരുവന്നൂര്‍ ബാങ്ക് പൂര്‍വ്വസ്ഥിതിയിലേക്ക്; നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കിയെന്ന് വിഎന്‍ വാസവന്‍

തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കിയെന്ന് മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ബാങ്കിലുള്ള വിശ്വാസം തിരികെ വന്നുവെന്നും പലരും വീണ്ടും ബാങ്കില്‍ പണം നിക്ഷേപിക്കുന്നതായും മന്ത്രി പറഞ്ഞു. 103 കോടി നിക്ഷേപകര്‍ക്ക് നല്‍കിയപ്പോള്‍ ചിലര്‍ അതില്‍ കുറച്ച് പണം തിരികെ നിക്ഷേപിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ടല ബാങ്കിന്റെ കാര്യവും പരിശോധിക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിലര്‍ പറഞ്ഞു പ്രഖ്യാപനം മാത്രമേയുള്ളൂവെന്നും ഒരു രൂപ പോലും നല്‍കില്ലെന്ന്. ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജനങ്ങള്‍ ഒരുക്കമല്ല. പണം തിരികെ ലഭിക്കുമെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും കൊടുത്ത് തീര്‍ക്കുകയാണ്. വലിയ തുകകള്‍ കോടതി നിര്‍ദ്ദേശപ്രകാരം പലിശ ഉള്‍പ്പെടെ നല്‍കി വരുന്നു. ബാങ്കില്‍ വായ്പകളും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് അതിന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് വന്നുതുടങ്ങുകയാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.