റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല; പാര്‍ട്ടിയും സര്‍ക്കാരും ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ്

കരിവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് കേരള ബാങ്ക് അനുസരിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും.

കരിവന്നൂര്‍ വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുന്നില്‍ വന്നിട്ടില്ല. പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കും. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.

അതേസമയം, കേരള ബാങ്കില്‍ നിന്നും കരിവന്നൂരിന് പണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കി നബാര്‍ഡ്. കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇങ്ങനെ പണം നല്‍കിയാല്‍ ബാങ്കുകള്‍ കൂട്ടത്തോടെ പൊളിയുന്നതിന് ഇടവരുത്തുമെന്നും നബാര്‍ഡ് വ്യക്തമാക്കി.

ഈ നീക്കം മുന്‍കൂട്ടിക്കണ്ടാണ് നബാര്‍ഡ് ഇന്നലെ അടിയന്തര ഫാക്സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നു.

ഇന്നലെ കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു. കരുവന്നൂരിന് പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഗോവിന്ദനെ അറിയിച്ചു.

ഇതോടെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ പാക്കേജിന് രൂപം നല്‍കാന്‍ ആലോചന ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി വി.എന്‍. വാസവന്‍ യോഗം വിളിച്ചു. ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ്-ഭരണസമിതി അംഗങ്ങള്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുക. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെക്കുറിച്ച് ആലോചിക്കാന്‍ ഒക്ടോബര്‍ നാലിന് മുഴുവന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.