മൊയ്തീനും കണ്ണനുമാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നത്; കൈകള്‍ ശുദ്ധമെങ്കില്‍ എന്തിന് ഭയം; കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്ന് ബിജെപി

കരുവന്നൂരില്‍ ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
തൃശ്ശൂരില്‍ ഇഡി സുരേഷ്‌ഗോപിക്ക് വഴിയൊരുക്കുകയാണെന്നാണ് എംവി ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയില്‍ സിപിഎം അണികള്‍ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും എംടി രമേശ് ചോദിച്ചു.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ് വെയര്‍ കേരളത്തില്‍ നടപ്പാക്കാത്തതിന് എന്ത് ന്യായീകരണമാണ് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത്. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംടി രമേശ് പറഞ്ഞു.

എല്ലാ ബാങ്കിംഗ് ട്രാന്‍സേഷനും പാന്‍കാര്‍ഡ് നിര്‍ബന്ധമാവുമ്പോള്‍ ഇവിടത്തെ സഹകരണ ബാങ്കുകള്‍ അത് പാലിക്കാത്തതെന്താണ്? നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കൂട്ടുനില്‍ക്കുകയാണ്. അതുകൊണ്ടാണ് ആരും അറിയാതെ കോടികള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ബാങ്കിംഗ് നിയമങ്ങള്‍ പാലിക്കാതെ ഞങ്ങള്‍ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം.

ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ പോലും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ നടന്ന തട്ടിപ്പിന്റെ കടംവീട്ടുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

സിപിഎം നേതാക്കള്‍ നടത്തിയ കൊള്ള മുതലിന് സംസ്ഥാന സര്‍ക്കാരിന് ഗ്യാരണ്ടി നില്‍ക്കാന്‍ പറ്റുമോ? സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സഹകരണ ബാങ്കുകളെ ബിജെപി എതിര്‍ക്കുന്നില്ല. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെയാണ് എതിര്‍ക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളില്‍ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വന്‍കിടക്കാര്‍ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്.

വാര്‍ഷിക പരിശോധന നടക്കുന്ന മാര്‍ച്ച് അവസാനം പോലും കോടികളുടെ കൊടുക്കല്‍ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമാണ് വലിയ തോതില്‍ പണം കേരളത്തിലേക്ക് ഒഴുകിയത്. ഇതിനെ കുറിച്ച് പരിശോധിക്കണം. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണം. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.