മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം!; കരിപ്പൂരില്‍ യുവാവ് പിടിയില്‍; ഞെട്ടി കസ്റ്റംസ്

രിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഒരു കിലോയ്ക്ക് അടുത്ത് സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഫയാസാണ് പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ 967 ഗ്രാം സ്വര്‍ണം ഇയാളുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്രയധികം സ്വര്‍ണ്ണം ഒരാള്‍ തന്നെ മലദ്വാരത്തിലൂടെ കടത്തുന്നത് ആദ്യസംഭവമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ക്യാപ്സ്യൂളുകള്‍ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പ് ദോഹയില്‍ നിന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ ഇന്നലെയും പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 1069.63 ഗ്രാം സ്വര്‍ണം കണ്ടെത്തി. 4 ക്യാപ്സ്യൂളുകളുടെ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്തുകളാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

ഇതേ കാലയളവില്‍ കരിപ്പൂര്‍ കസ്റ്റംസ് 109.01 ലക്ഷം രൂപക്കുള്ള വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങള്‍ പിടികൂടിയതിന് പുറമേയാണിത്. 2021ല്‍ ഇതേ കാലയളവില്‍ 210 കേസുകളിലായി കസ്റ്റംസ് 135.12 കിലോ സ്വര്‍ണം പിടികൂടിയെങ്കില്‍ ഈ വര്‍ഷം 49.42 ശതമാനം വര്‍ധനയാണുണ്ടായത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയതാണ് ഏറെയും. ഇലക്ട്രോണിക് വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചും വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമായി കടത്തിയതും പിടിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം നികുതിയടച്ച് നിയമവിധേയമായി കൊണ്ടുവന്നത് ഇതിലും കൂടുതലാണ്. നേരത്തേ 20 ലക്ഷമോ അതിലധികമോ രൂപയ്ക്കുള്ള സ്വര്‍ണം കടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചട്ടം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 ലക്ഷമോ അതിന് മുകളിലോ സ്വര്‍ണം കടത്തുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്ന് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ കാലയളവില്‍ 146 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പേര്‍ റിമാന്‍ഡിലുമായിട്ടുണ്ട്.