കരിപ്പൂർ വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡ്; സൂപ്രണ്ട് ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് സിബിഐ കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സ്വർണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സസ്പെൻഡ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ വിശദമായി ചോദ്യം ചെയ്യും. ഇതിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ഉദ്യോഗസ്ഥരോട് സി.ബി.ഐ നിർദേശിച്ചിട്ടുണ്ട്.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗററ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വെച്ചശേഷം സിബിഐ വിട്ടയച്ചു. പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.