കരിപ്പൂർ വിമാനാപകടം: അമ്മയും കുഞ്ഞും അടക്കം 19 പേർ മരിച്ചു, ഗർഭിണിയും കുട്ടികളും ഗുരുതരാവസ്ഥയിൽ

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു. സാഹിറ ബാനുവും ഒന്നര വയസുകാരൻ അസം മുഹമ്മദുമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്.

ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.  കോഴിക്കോട് മെഡിക്കൽ കോളജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധി പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തു. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കോഴിക്കോട് ആശുപത്രിയിൽ 13 പേരും മലപ്പുറത്തെ ആശുപത്രിയിൽ ആറുപേരുമാണ് മരിച്ചിരിക്കുന്നത്.

ജാനകി, 54, ബാലുശ്ശേരി, അഫ്സൽ മുഹമ്മദ്, 10 വയസ്സ്, സാഹിറ ബാനു, കോഴിക്കോട് സ്വദേശി, സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, സുധീർ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, ഷഹീർ സെയ്ദ്, 38 വയസ്സ്, തിരൂർ സ്വദേശി, മുഹമ്മദ് റിയാസ്, 23, പാലക്കാട്, രാജീവൻ, കോഴിക്കോട്, ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി,ശാന്ത, 59, തിരൂർ നിറമരുതൂർ സ്വദേശി,  കെ വി ലൈലാബി, എടപ്പാൾ, മനാൽ അഹമ്മദ് (മലപ്പുറം),  ഷെസ ഫാത്തിമ (2 വയസ്സ്),  ദീപക് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അൽമാസ് കോട്ടയ്ക്കൽ, ബി എം പുളിക്കൽ, ആസ്റ്റർ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകൾ ചികിത്സയിലുള്ളത്.