കോൺഗ്രസ് വിട്ടെന്ന് പറഞ്ഞ് കപില്‍ സിബലിനെ ആക്ഷേപിക്കാനില്ല; കെ.സി വേണു​ഗോപാൽ

കോൺഗ്രസ്  വിട്ടെന്ന് പറഞ്ഞ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെറ്റുകൾ ഉൾകൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അദ്ദേഹം പാർട്ടി വിട്ടത് ഒരിക്കലും തിരിച്ചടിയല്ലന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല.

ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി23യുടെ ലക്ഷ്യങ്ങൾക്ക് ഘടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടിയെന്നാണ് കപിൽ പാർട്ടി വിട്ടതിനെപ്പറ്റി കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞത്.

കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാക്കളിൽ പ്രമുഖനായിരുന്ന കപിൽ സിബൽ മെയ് 16 നാണ് കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. നേതൃത്വവുമായി കലഹിച്ചുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടത് പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോടെയാണ്. രാജ്യസഭയിലേക്ക് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മൽസരിക്കും.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ഉത്തർ പ്രദേശ് വിധാൻ സഭയിൽ എത്തിയാണ് സിബൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് കപിൽ സിബലിന്റെ കൂറുമാറ്റം.

കഴിഞ്ഞ ആഴ്ച ആയിരുന്നു ഗുജറാത്തിലെ നേതാവ് ഹാർദ്ദിക് പട്ടേൽ ഗുരുതര വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ടത്. നിലവിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമാണ് കപിൽ. നരേന്ദ്രമോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.