'കേരളസ്‌റ്റോറി' വാസ്തവവിരുദ്ധതയും വെറുപ്പും പ്രചരിപ്പിക്കുന്നു; സാംസ്‌കാരിക കേരളത്തിന് അനുയോജ്യമല്ല; ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കില്ല; സിനിമ നിരോധിക്കണമെന്ന് കാന്തപുരം

വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സാംസ്‌കാരിക കേരളത്തിന് സിനിമ അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും അദേഹം പറഞ്ഞു. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തസൗഹാര്‍ദം തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രതിലോമ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സിനിമയുമെന്ന് കാന്തപുരം പറഞ്ഞു. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്.

തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പൂര്‍വചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കാന്തപുരം പറഞ്ഞു.

അതേസമയം, സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Read more

കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വ്യാജ ആരോപണത്തെ കഥാപരിസരമാക്കിയത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.