കണ്ണൂര്‍ വി.സി നിയമനം; ഗവര്‍ണര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എന്ന നിലയിലാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചത്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഒന്നാം എതിര്‍ കക്ഷിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് നല്‍കിയത്.

ഗവര്‍ണര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിനും, കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്‍നും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനെതിരെ സെനറ്റ് അംഗമായ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. പ്രായപരിധി മാനദണ്ഡം ലംഘിച്ചും, സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം. വിസിയെ നീക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. പുനര്‍ നിയമനം ചട്ടപ്രകാരമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.