കരിപ്പൂരിലെ അതേ.തന്ത്രം കണ്ണൂരിലും; നാലുവര്‍ഷത്തില്‍ പിടിച്ചെടുത്തത് 235 കിലോ സ്വര്‍ണം; 125.28 കോടിയുടെ മൂല്യം; ഭൂരിപക്ഷം കടത്തിനും ഒരേ തന്ത്രം

രിപ്പൂരിന് പിന്നാലെ സ്വര്‍ണ്ണക്കടത്തില്‍ റെക്കോര്‍ഡിട്ട് കണ്ണൂര്‍ വിമാനത്താവളം. ഉദ്ഘാടനം ചെയ്ത് നാല് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിനുള്ളില്‍ നിന്ന് പിടികൂടിയത് 125.28 കോടി രൂപ വിലവരുന്ന 235 കിലോ സ്വര്‍ണമാണ്. വിമാനത്തിലെ സീറ്റിനടിയിലും ശൗചാലയത്തിലും മാലിന്യത്തിലും ഉപേക്ഷിച്ച നിലയില്‍ ഇവിടെനിന്ന് നിരവധി തവണ സ്വര്‍ണം ലഭിച്ചു. എയര്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എയര്‍പോര്‍ട്ട് പൊലീസ് എന്നിവരാണ് നാളിതുവരെ ഇത്രയും സ്വര്‍ണം പിടികൂടിയത്.

2018 ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. തുറന്ന് പതിനേഴാം ദിവസത്തിനുള്ളില്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണ്ണം പിടികൂടി. 2.292 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. നിരവധി സ്ത്രീകളില്‍നിന്നും അമ്മയും മകളില്‍നിന്നും ഒരുകുടുംബത്തിലെ അംഗങ്ങളില്‍ നിന്നും വരെ അടുത്തിടെ സ്വര്‍ണം പിടികൂടി.

2019 ഡിസംബര്‍ 31വരെ 62.972 കിലോ സ്വര്‍ണം പിടികൂടിയപ്പോള്‍ 2020ല്‍ 57 കേസിലായി 39.053 കിലോ സ്വര്‍ണം പിടികൂടി. 2021ല്‍ 80ല്‍പരം തവണയായി 69.304 കിലോ സ്വര്‍ണം പിടികൂടിയപ്പോള്‍ 2022ല്‍ 75 തവണയായി 63.285 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 2021 മാര്‍ച്ചിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. 15 തവണയായി 9.672 കിലോ സ്വര്‍ണം പിടിച്ചടുത്തത്.

പ്രത്യേക ഉറയില്‍ പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലൂടെയാണ് കണ്ണൂരിലെ മിക്ക സ്വര്‍ണക്കടത്തും. അപൂര്‍വമായേ മറ്റുരീതിയില്‍ കടത്താന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. 125,28,38,760 രൂപ മൂല്യമുള്ള 234.614 കിലോ സ്വര്‍ണമാണ് ഇന്നലെവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.