കല്ലട ബസിലെ പീഡനശ്രമം: തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് പ്രതി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്. യുവതിയുടെ മൊഴിയിലെ സമയം അനുസരിച്ച് കോഴിക്കോട് നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് തെളിവ് ശേഖരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.പിന്നീട് ജീവനക്കാരില്‍ നിന്നും സഹയാത്രികരില്‍ നിന്നും മൊഴിയെടുക്കും.

ഇന്നലെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി ജോണ്‍സന്‍ ജോസഫിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് ഇയാള്‍ പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് വെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.

ബസ് കോഴിക്കോടു വിട്ടയുടന്‍ പ്രതി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ബഹളം വെച്ചപ്പോള്‍ പിന്‍വാങ്ങിയെന്നുമാണു യുവതിയുടെ മൊഴി. മറ്റു യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ ഇറങ്ങുന്ന സ്ഥലം ചോദിക്കാന്‍ ചെന്നതാണെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് ബസ് ദേശീയപാതയില്‍ കാക്കഞ്ചേരിയില്‍ നിര്‍ത്തിയിട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കൂടി ചേര്‍ന്നാണു ബസ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.